
പോപ് ചക്രവർത്തി മൈക്കൽ ജാക്സന്റെ മരണകാരണം നിർണ്ണയിക്കാൻ ആറാഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദ്ധർ അറിയിച്ചു. ഡോ: ലക്ഷ്മൺ സത്യവഗീശ്വരന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം ഫോറൻസിക് വക്താവ് നടത്തിയ പ്രസ്താവനയിൽ ടോക്സിക്കോളജിയുൾപ്പടെയുള്ള വിശദപരിശോധനകൾക്ക് ശേഷം മാത്രമേ ജാക്സന്റെ മരണകാരണം വ്യക്തമാക്കാൻ കഴിയൂവെന്നും ഇതിനായി നാലുമുതൽ ആറാഴ്ചയെങ്കിലും സമയം ആവശ്യമാണെന്നും സൂചിപ്പിച്ചു. ജാക്സന്റെ മൃതശരീരത്തിൽ മുറിവുകളൊന്നും ഇല്ലാത്തതിനാൽ മരണത്തിനുപിന്നിൽ ദുരൂഹതകളൊന്നും കാണില്ലെന്ന് ഫോറൻസിക് വക്താവ് അഭിപ്രായപ്പെട്ടെങ്കിലും കടുത്ത വേദനസംഹാരികൾ ഉപയോഗിക്കാറുള്ള മൈക്കലിന്റെ ജീവഹാനിയ്ക്ക് ഈ മരുന്നുകളുടെ അമിത ഉപയോഗം കാരണമായോയെന്ന് സംശയിക്കപ്പെടുന്നു. മൈക്കൽ ജാക്സൺ സ്വന്തം വസതിയിൽ അബോധാവസ്തയിലാകുമ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ ഡോക്ടറും ഹൃദയരോഗവിദഗ്ദ്ധനുമായ കോർണാഡ് മുറെയ് കൂടെയുണ്ടായിരുന്നു. പോപ് സംഗീത്തിൽ തന്റെ തിരിച്ചുവരവിനായി കഠിനപ്രയത്നം നടത്തിയിരുന്ന മൈക്കലിന് മോർഫിനോടു സാമ്യമുള്ള നർക്കോട്ടിക് വേദനസംഹാരിയായ ഡെമെറോൾ ഇഞ്ചക്ഷൻ അമിതഡോസിൽ നൽകിയിട്ടുണ്ടാകാമെന്നും, ചിലപ്പോൾ മരണകാരണമിതാകുമെന്നും ജാക്സന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പാരാമെഡിക്കൽ ടീം ജാക്സന്റെ വീട്ടിൽനിന്നുള്ള എമർജൻസി ഫോൺകോൾ കേട്ടെത്തിയപ്പോൾ തന്നെ ആദ്ദേഹം മരിച്ചിരുന്നെന്നും ഡോ: കോർണോഡിന്റെ നിർബന്ധപ്രകാരമാണ് ലൊസ് ആഞ്ചലസിലെ UCLA മെഡിക്കൽ സെന്ററിലേയ്ക്ക് ജാക്സനെ ആംബുലൻസിൽ കൊണ്ടുപോയതെന്നും, ഏകദേശം ഒരു മണിക്കൂർ മെഡിക്കൽ ടീം നടത്തിയ രക്ഷാശ്രമങ്ങൾക്കൊടുവിൽ മൈക്കൽ ജാക്സൻ മരിച്ചതായി സ്ഥിരീകരിക്കുകയമായിരുന്നു. മൈക്കലിന്റെ മരണത്തോടനുബന്ധിച്ച് ഡോ: കോർണോഡിനെ അമേരിക്കൻ പോലീസ് ചോദ്യം ചെയ്തു. മൈക്കലിന്റെ മൃതശരീരം ബന്ധുക്കൾ ഏറ്റുവാങ്ങി ലൊസ് ആഞ്ചലസിലെ ഒരു മോർച്ചറിയിലേയ്ക്ക് മാറ്റി. വിവാദങ്ങൾ എന്നും കൂടെയുണ്ടായിരുന്ന മൈക്കൽ ജാക്സൺ നമ്മെ വിട്ടകന്നപ്പോഴും കുറെ ദുരൂഹതകൾ ബാക്കി...