സാമ്പത്തിക-ജോലി മാന്ദ്യത്തിന്റെ യാഥാർത്ഥ്യം അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ തലമുറ നല്ലൊരു നാളേയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിലായിരിക്കുമല്ലോ. അയർലണ്ടിൽ ജീവിക്കുന്ന അനേക്കം മലയാളികളെ ഈ സാമ്പത്തിക മാന്ദ്യം പലരീതിയിൽ ബാധിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടൽ, വർക്ക് പെർമിറ്റ് പുതുക്കികിട്ടാതിരിക്കുക, കരാർപുതുക്കി ലഭിക്കാതിരിക്കൽ, ജോലി നഷ്ടപ്പെടുമെന്നുള്ള ഭീതി, ജോലിസമയവും ശമ്പളവും വെട്ടിച്ചുരുക്കൽ, പുതിയ ജോലികളുടെ ലഭ്യതക്കുറവ് എന്നിവയ്ക്കുപരി ഗവണ്മെന്റേർപ്പെടുത്തിയ പുതിയ ലെവികളും പെൻഷൻ പിരിവുകളും നമ്മുടെ സാമ്പത്തിക സ്ഥിതിയെയും ജീവിതരീതിയേയും പ്രതികൂലമായിതന്നെ ബാധിച്ചിരിക്കുന്നു. അപ്രതീക്ഷിതമായ ജോലിനഷ്ടപ്പെടൽ ഒരാളുടെ എല്ല്ലാ സാമ്പത്തിക പ്ലാനുകളേയും തകിടംമറിച്ചേക്കും. പ്രത്യേകിച്ചും വലിയ മോർട്ടുഗേജും മറ്റ് ലോണുകളുമുണ്ടെങ്കിൽ. ഈയവസരത്തിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ തരണംചെയ്യാനുള്ള ആത്മധൈര്യം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മുൻകാല സാമ്പത്തിക മാന്ദ്യങ്ങളൊക്കെതന്നെ ലോകം മറികടന്നിട്ടുണ്ടെന്ന കാര്യം നമ്മൾ അറിഞ്ഞിരിക്കണം, പ്രത്യേകിച്ചും സാമ്പന്ന രാഷ്ട്രങ്ങൾ . അതുകൊണ്ട് ഇപ്പോഴുള്ള പ്രതിസന്ധി ഒരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്ന് മനസ്സിലാക്കുകയും ,പരസ്പരപിന്തുണയോടെ അതിനെ നേരിടാനുള്ള ശക്തി സംഭരിക്കുകയും വേണം. ജോലിസാധ്യത കൂടിയ മറ്റ് രാജ്യങ്ങളിൽ കുടിയേറാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നത് നല്ലതായിരിക്കും. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അയർലണ്ടിലെ സോഷ്യൽ വെൽഫയർ നൽകുന്ന ബെനിഫിറ്റുകൾ നേടിയെടുക്കണം. ബാങ്കുമായും സോളിസിറ്ററുമായും ചർച്ചചെയ്ത് മോർട്ട്ഗേജടവുകളിൽ ബ്രേക്കോ, ഇളവോ നേടിയെടുക്കാവുന്നതാണ്. മുൻ ലേഖനങ്ങളിൽ സൂചിപ്പിച്ച മറ്റ് ചെലവുചുരുക്കൽ പ്രക്രീയകളും ഈയവസരത്തിൽ ഗുണപ്രഥമായേക്കും.
താത്ക്കാലിക ജോലിയിലുള്ളവർ കരാർ പുതുക്കികിട്ടാനുള്ള സാധ്യതയെപറ്റി എംപ്ലോയറോട് ചോദിച്ചറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഗ്രീൻകാർഡിലുള്ളവർക്ക് മറ്റൊരുജോലി കണ്ടെത്താനായാൽ പെർമിറ്റ് പുതുക്കൽ അനുഭാവപൂർണ്ണം പരിഗണിക്കുമെന്ന് വർക്ക്പെർമിറ്റ് ഓഫിസ് അറിയിച്ചിട്ടുണ്ട്. നഴ്സുമാരുൾപ്പെടെയുള്ള വിദഗ്ദ്ധജോലിക്കാർ അവസരങ്ങൾ കൂടുതലുള്ള ആസ്ട്രേലിയയിലും മറ്റും രജിസ്റ്റർ ചെയ്തിടുന്നത് ഇവിടുത്തെ ജോലിക്ക് പ്രശ്നമുണ്ടായാൽ കാലതാമസംകൂടാതെ പറക്കാൻ സഹായകമായേക്കും. ജൂലായ് 1 മുതൽ ആസ്ടേലിയയിൽ രജിസ്റ്റർ ചെയ്യാൻ വിദേശനഴ്സുമാർക്ക് IELTS ൽ ഓരോ വിഭാഗത്തിലും 7 വീതം സ്കോർ നിർബന്ധമാക്കുമെന്നും കേൾക്കുന്നു.
വീട്ചെലവുകളിൽ വൻകയറ്റമുണ്ടാക്കിയ മോർട്ട്ഗേജ്-വാടക അടവുകളിലുണ്ടായിരുന്ന വർധന ഇപ്പോൾ ആശ്വാസത്തിന്റെ പാതയിലാണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്കിൽ റെക്കോർഡ് കുറവുവരുത്തി 1 ശതമാനമാക്കിയത് ഇത്തരം സാമ്പത്തിക ബാധ്യതകളുള്ളവരുടെ മാസയടവുകളിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടിണ്ട്. ഫിക്സഡ് റേറ്റ് മോർട്ട്ഗേജിലുള്ളവർ ബാങ്കുമായി ചർച്ചചെയ്ത് സാമ്പത്തിക ബാധ്യത കുറഞ്ഞ മറ്റ് റേറ്റുകളിലേയ്ക്ക് മാറാൻ ശ്രമിക്കണം, ഇങ്ങനെ മാറുമ്പോഴുള്ള പെനാൽറ്റി കണക്കിലെടുക്കേണ്ടതാണ്. വീടുവാടകയിലും തരക്കേടില്ലാത്ത കുറവ് കാണുന്നുണ്ട്. വീടാവശ്യത്തിനായുള്ള സാധനങ്ങളുടെ വിലയിൽ 30 ശതമാനം വരെ കുറവ് പല സൂപ്പർ മാർക്കറ്റുകളും ഏർപ്പെടുത്തി കഴിഞ്ഞു. അയർലണ്ടിൽ വിലപിടിപ്പുള്ള സാധനങ്ങൾ പൗണ്ടിന്റെ മൂല്യത്തിലുണ്ടായ കുറവുകാരണം നോർത്തിലെ ന്യൂറിയിലും മറ്റും ആദായവിലയിൽ ലഭ്യമാണെന്നുള്ളതാണ് ഇവിടുത്തെ മാർക്കറ്റ് ചെയിനുകൾ മത്സരിച്ച് വിലകുറയ്ക്കാൻ കാരണം, എന്തായാലും ഉപഭോക്താക്കൾക്കാണതിന്റെ ഗുണം ലഭ്യമാകുന്നത്. ഏഷ്യൻ ഫുഡ് മാർക്കറ്റിലും ഈ മത്സരം തുടങ്ങിയത് കപ്പയും മീൻകറിയും പിന്നെയല്പം കള്ളും സ്വപ്നംകണ്ട് കഴിയുന്ന നമ്മൾ മലയാളികൾക്കീ മാന്ദ്യത്തിലും ഒരാശ്വാസംതന്നെ!