അയർലണ്ടിലെ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കം മിക്ക മലയാളികളേയും ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന സത്യം നിലനിൽക്കെ സ്വന്തമായി വീടുള്ള ജോലിനഷ്ടപ്പെട്ടവരേയും, ആസന്ന ഭാവിയിൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടവരേയും അലട്ടുന്നത് വമ്പൻ മോർട്ട്ഗേജുള്ള വീട് എന്തുചെയ്യുമെന്നുള്ളതാണ്. മാസവരുമാനം ഇല്ലാതാകുന്ന അവസ്ഥയിൽ മോർട്ട്ഗേജുൾപ്പെടെയുള്ള ചിലവുകളുമായി രണ്ടോമൂന്നോ മാസങ്ങളിൽ കൂടുതൽ അയർലണ്ടിൽ പിടിച്ചുനിൽക്കുക ദു:ഷ്ക്കരമാണ്, പ്രത്യേകിച്ചും പങ്കാളികളിലൊരാളുടെമാത്രം വരുമാനത്തിൽ കഴിഞ്ഞുപോകുന്ന കുടുംബങ്ങൾക്ക്.
ജോലിനഷ്ടപ്പെട്ടാൽ എത്രയും പെട്ടെന്ന് സോഷ്യൽ വെൽഫയർ ഡിപ്പാർട്ടുമെന്റിനെ സമീപിച്ച് തൊഴിലന്യേക്ഷകർക്ക് ലഭിക്കുന്ന വേതനം തരപ്പെടുത്തിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏകദേശം 200 യൂറോ ആഴ്ചയിൽ ലഭിക്കുന്ന ഈ വേതനം വർഷങ്ങളായി ടാക്സ്സും, പി ആർ എസ് ഐയും കൃത്യമായി അടച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയുടെ അവകാശമാണ്. മാസം 800 ലധികം യൂറോ ലഭിക്കുന്ന ഈ വരുമാനം ജോലിനഷ്ടപ്പെട്ട ഒരാളുടെ ചെറിയ സമ്പാദ്യങ്ങൾ വട്ടചിലവുകൾക്കായെടുക്കേണ്ടിവരുന്ന അവസ്ഥയെ കുറേയേറെ തടയാൻ സഹായിച്ചേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെങ്കിലും വളരെതാമസിയാതെ മറ്റൊരുജോലിയിൽ പ്രവേശിക്കാനാകുമെങ്കിൽ വീടുലോൺ തടസംകൂടാതെയടയ്ക്കാൻ ശ്രമിക്കുക. അല്ലായെങ്കിൽ എത്രയുംവേഗം സ്വന്തം സോളിസിറ്ററുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിക്കുക. ജോലിനഷ്ടപ്പെട്ട വിവരം, വരുമാനത്തിലുണ്ടായ തകർച്ച, മറ്റ് ജോലി കണ്ടുപിടിക്കാൻ ചെയ്യുന്ന ശ്രമങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് മോർട്ട്ഗേജു ലഭിച്ച ബാങ്കിന് കത്തെഴുതി ഒരു വർഷത്തേയ്ക്കെങ്കിലും തിരിച്ചടവുകൾക്ക് അവധി ലഭിക്കാനപേക്ഷിക്കുക. സമ്പാദ്യങ്ങൾ, മറ്റുവരുമാനങ്ങളുണ്ടെങ്കിൽ അവയൊക്കെയും ബാങ്കിനെ ധരിപ്പിക്കേണ്ടിവന്നേയ്ക്കും. ബാങ്കുകളും തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അനുകൂലമായോരു തീരുമാനം ലഭിക്കാനുള്ള സാധ്യത വിരളമായിരിക്കാം. ബാങ്കുമായുള്ള എല്ലാ എഴുത്തുകുത്തുകളുടേയും കോപ്പികൾ സൂക്ഷിക്കുക മാത്രമല്ല, ലെറ്ററുകൾ രജിസ്റ്റർ ചെയ്തുവേണം അയയ്ക്കാനും. മാസവരുമാനം പൂർവ്വസ്ഥിതിയിലാകാനുള്ള സാധ്യത കുറവും, ബാങ്കിൽനിന്നും അനുകൂലവിധിയല്ലാത്തതും, തിരിച്ചടവുകൾ നിർത്താൻ സ്വയം തീരുമാനിക്കേണ്ടതുമായ അവസ്ഥ സംജാതമാകുകയാണെങ്കിൽ വിവരം അതാതു ബാങ്കുകളെ ലെറ്റർ മുഖേന അറിയിക്കണം.
ബാങ്കുകൾക്ക് വീടുലോൺ തിരിച്ചടയ്ക്കാത്തതിനെതിരെ നിയമനടപട്ടികളെടുക്കാനധികാരമുണ്ടെങ്കിലും, സമയാസമയം ബാങ്കിനെ വിവരങ്ങൾ ധരിപ്പിച്ച് തിരിച്ചടവുകളിൽനിന്ന് അവധിയ്ക്കപേക്ഷിച്ചുകൊണ്ടുള്ള എഴുത്തുകുത്തുകളുടെ രേഖകൾ കോടതിയിൽ വീടുടമയ്ക്ക് അനുകൂലമായേക്കാം. വീട് തിരിച്ചുപിടിക്കാനായി ബാങ്കിനനുകൂലമായൊരു കോടതിവിധിയാണെങ്കിൽ കൂടി ഇത്തരം കേസുകൾ തീരുമാനത്തിലെത്താൻ ഏകദേശം ഒരു വർഷത്തിലേറെ സമയമെടുത്തുകൂടായ്കയില്ല. ബാങ്കുമായി ധാരണയിലെത്താനും ഏതെങ്കിലും മാർഗ്ഗത്തിലൂടെ, അതായത് അന്യരാജ്യത്ത് ജോലിതരപ്പെട്ടാൽ ആ വരുമാനത്തിന്റെ ചെറുഭാഗവും ഇവിടുത്തെ വീടിൽനിന്നും ലഭിക്കാവുന്ന വാടകയും ഉപയോഗിച്ച് ,മോർട്ട്ഗേജടവുകൾ വീണ്ടും തുടങ്ങി വീടുസംരക്ഷിക്കാൻ സാധിച്ചാൽ ആഗോള സാമ്പത്തികസ്ഥിതി മെച്ചപ്പെട്ട് റിയലെസ്റ്റേറ്റ് വിപണി വൻതിരിച്ചുവരവിലെത്തുമ്പോൾ നല്ലൊരു സമ്പാദ്യമായേക്കും...പിൻതലമുറയ്ക്കെങ്കിലും!