700 നഴ്സുമാരുൾപ്പെടെ ആയിരത്തിലധികം ഹെൽത്ത് സർവീസ് ജീവനക്കാരെ ഉടൻ പിരിച്ചുവിടാനും, രണ്ടായിരത്തോളം ഹെൽത്ത് ജീവനക്കാരെ കമ്മ്യൂണിറ്റി സർവീസിലേയ്ക്ക് മാറ്റി നിയമിക്കാനുമായുള്ള സർക്കുലർ ഐറിഷ് ഹെൽത്ത് സർവീസ് എക്സിക്ക്യൂട്ടിവ് പുറത്തിറക്കി. ഹെൽത്ത് സർവീസ് ധനസഹായം നൽകുന്ന എല്ലാവിധ ആരോഗ്യപരിപാലനകേന്ദ്രങ്ങളിൽനിന്നുമായാണ് ഈ പിരിച്ചുവിടൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പിരിച്ചുവിടപ്പെടുന്ന നഴ്സുമാരുടെ ഒഴിവുകൾ നഴ്സിംഗ് വിദ്യാർത്ഥികളെ ഉപയോഗിച്ച് നികത്താനാണ് ഗവണ്മെന്റിൽ നിന്നുള്ള നിർദ്ദേശം. പുതിയ നിയമനങ്ങളും, സ്ഥാനകയറ്റങ്ങളും നിരോധിച്ചുകൊണ്ടുള്ള മൊറൊട്ടോറിയം നിലനിൽക്കുമ്പോഴും ഒഴിവുകൾ നികത്താൻ ഹെൽത്ത് സർവീസിനുള്ളിൽനിന്നുതെന്നെ ജോലിക്കാരെ അലവൻസില്ലാതെ മാറ്റിനിയമിക്കണമെന്നും, ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാത്ത മാനേജുമെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ആവശ്യത്തിനുള്ള നഴ്സുമാരില്ല്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ആത്മാർത്ഥമായി പണിയെടുക്കുന്ന ആതുരസേവകരെ പിരിച്ചുവിടാനുള്ള നടപടികൾ ആതുരസേവനത്തെ പ്രതിക്കൂലമായി ബാധിക്കുമെന്ന് ഐറിഷ് നഴ്സസ് ഓർഗനൈസേഷൻപോലുള്ള യൂണിയനുകൾ അഭിപ്രായപ്പെട്ടു. ചികിത്സകിട്ടാനുള്ള കാലതാമസവും, അത്യാഹിതമേഖലയുൾപ്പെടെയുള്ളിടങ്ങളിലെ നീണ്ടകാത്തിരിപ്പും തുടർക്കഥയായ അയർലണ്ട് ഹെൽത്ത്സർവീസിൽ മുൻനിരജോലിക്കാരായ നഴ്സുമാരെ ഗണ്യമായികുറയ്ക്കാനുള്ള നീക്കം സാമ്പത്തികമാന്ദ്യത്തിലാണ്ട ഒരു ജനതയെ രോഗാവസ്ഥയിൽപ്പോലും സംരക്ഷിക്കാനാകാത്ത ഗവണ്മെന്റിന്റെ പിടിപ്പുകേടാണ് തുറന്നുകാട്ടുന്നത്. മുൻപോസ്റ്റുകളിൽ ലേഖകൻ സൂചിപ്പിച്ചപോലെ ആസ്ട്രേലിയ, ന്യൂസീലാന്റ് ,കാനഡ തുടങ്ങിയ രാജ്യങ്ങളിൽ എത്രയുംവേഗം രജിസ്ടർ ചെയ്താൽ അയർലണ്ടിലെ മലയാളികളുൾപ്പെടെയുള്ള നഴ്സുമാർക്ക് ജോലിസ്ഥിരതയിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടേണ്ടിവന്നാൽ സമയനഷ്ടംകൂടാതെ അന്നാടുകളിലേയ്ക്ക് ചേക്കേറാൻ കഴിഞ്ഞേക്കും.