
ഐറിഷ് ധനകാര്യ മന്ത്രി ബ്രയാന്‍ ലെനഹന്‍ ഇന്നലെ അവതരിപ്പിച്ച താത്ക്കാലിക ബഡ്ജറ്റ് സാധാരണക്കാരുടെ ജീവിതം വീണ്ടും ദുസ്സഹമാക്കിയേക്കും .ഒരു ശതമാനം ആയിരുന്ന വരുമാന ലെവി ഇരട്ടിയാക്കാനാണ് ബഡ്ജറ്റിലെ പ്രധാന തീരുമാനം. ഇനിമുതല്‍ 15000 യുറോമുതല്‍ 75000 യുറോവരെ വാര്‍ഷിക വരുമാനാമുള്ളവര്‍ക്ക് 2 ശതമാനം ലെവി ചുമത്തും. 75000 മുതല്‍ 175000 യുറോ വരുമാനക്കാര്‍ക്ക് 4 ശതമാനവും 175000 ത്തിന്‍ മുകളിലേക്ക് 6 ശതമാനവും ലെവി അടയ്ക്കണം.6 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കിട്ടികൊണ്ടിരുന്ന 1000 യൂറോ വാർഷിക പ്രത്യേക ബെനിഫിറ്റ് മേയ് മാസം മുതല്‍ പകുതിയാക്കാനും അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുമുള്ള തീരുമാനം സാധാരണ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും.ഡിപ്പോസിറ്റ് അക്കൌണ്ട് പലിശയ്ക്ക് ചുമത്തിയിരുന്ന നികുതി 23ല്‍ നിന്നും 25 ശതമാനമാക്കി. സിഗരറ്റ് പാക്കറ്റിന് 25 സെന്റും ഡീസല്‍ ലിറ്ററിന് 5 സെന്റും കൂടും. വീട് ലോണിനുണ്ടായിരുന്ന പലിശയിളവ് ആദ്യത്തെ 7 വർഷത്തേക്ക് മാത്രമായി ചുരുക്കി. 20 വയസ്സൂവരെയുള്ളവർക്ക് തൊഴിലില്ലായ്മാ വേതനം 200 ൽ നിന്നും 100 യൂറോ ആയികുറച്ചു. 52000 യൂറോ വരെമാത്രം അടയ്ക്കേണ്ട 4 ശതമാനം സോഷ്യൽ ഇൻഷുറൻസ്-പി.ആർ.എസ്.ഐ-ഇനിമുതൽ 75036 യൂറോവരെയാക്കി ഉയർത്തി. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ സഹായകമല്ലാത്ത ബഡ്ജറ്റ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എത്രത്തോളം സഹായകമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.